കൊച്ചി : കോതമംഗലത്ത് സോനയെന്ന 23കാരി ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആരെയും മതം മാറാൻ നിർബന്ധിച്ചിട്ടില്ല എന്നാണ് ആൺസുഹൃത്തായ റമീസിൻ്റെ കുടുംബം പറഞ്ഞത്. സോനയുടെ വീട്ടുകാരും വിവാഹത്തിന് സമ്മതം അറിയിച്ചതാണെന്നും, തങ്ങൾ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും, സോന വീട്ടിൽ വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.(Kochi woman suicide case)
റമീസിനെതിരെ ആത്മഹത്യ പ്രേരണ, ശാരീരിക ഉപദ്രവം എന്നീ വകുപ്പുകൾ ചുമത്തി. വാട്സാപ്പ് ചാറ്റിൽ സോന ജീവനൊടുക്കുമെന്ന് പറഞ്ഞപ്പോൾ അങ്ങനെ ചെയ്തോളാനാണ് ഇയാൾ പറഞ്ഞത്. അതേസമയം, പ്രതിക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും, തെളിവുകൾ സോനയുടെ കൈവശം ഉണ്ടായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
യുവതി കാര്യങ്ങളൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ല എന്നാണ് സഹോദരൻ ബേസിൽ എൽദോസ് പറയുന്നത്. പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും അയാൾ കൂട്ടിച്ചേർത്തു. റമീസ് കല്യാണാലോചനയുമായി വീട്ടിൽ എത്തിയിരുന്നുവെന്നും, അവർ ഒരുമിച്ച് പഠിച്ചതാണെന്നും ബേസിൽ എൽദോസ് അറിയിച്ചു. മതം മാറിയാൽ മാത്രമേ കല്യാണം നടക്കുകയുള്ളൂവെന്നാണ് റമീസിൻ്റെ കുടുംബം പറഞ്ഞതെന്നും, രജിസ്റ്റർ മാര്യേജ് ചെയ്യാൻ അവർ പോയെന്നും, തങ്ങളോട് കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്നാണ് പറഞ്ഞതെന്നും വ്യക്തമാക്കിയ സഹോദരൻ, കബളിപ്പിക്കുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
റമീസിൻ്റെ കുടുംബം സോനയെ വീട്ടിൽ പൂട്ടിയിട്ടുവെന്നും, സോന അമ്മയ്ക്ക് ആത്മഹത്യ കുറിപ്പ് അയച്ചു കൊടുത്തിരുന്നുവെന്നും പറഞ്ഞ അയാൾ, റമീസിൻ്റെ ഉമ്മ തങ്ങളെ വിളിച്ച് മകൾക്ക് ഭ്രാന്താണെന്ന് പറഞ്ഞുവെന്നും വെളിപ്പെടുത്തി. അമ്മ സ്ഥലത്ത് എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു എന്നാണ് സഹോദരൻ പറഞ്ഞത്.
സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആൺസുഹൃത്തിൻ്റെയും കുടുംബത്തിൻ്റെയും പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയത് എന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. റമീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ്. മരിച്ച സോന ടി ടി സി വിദ്യാർത്ഥി ആയിരുന്നു.