കൊച്ചി: തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്ന് കൊച്ചി എ.സി.പി. സിബി ടോം സ്ഥിരീകരിച്ചു. പ്രതിയായ വീട്ടുടമസ്ഥൻ ജോർജ്ജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിലേക്ക് എത്തിയത്.(Kochi murder, ACP confirms that the victim was a sex worker)
ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ജോർജ്ജ് ഈ സ്ത്രീയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായതിനെ തുടർന്നാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ജോർജ്ജ് ഇരുമ്പ് കമ്പി ഉപയോഗിച്ച് സ്ത്രീയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം റോഡിൽ ഉപേക്ഷിക്കാനായിരുന്നു ജോർജ്ജിന്റെ പദ്ധതി. പാതി നഗ്നമായ നിലയിലായിരുന്ന മൃതദേഹത്തിന്റെ തല മൂടിയ ശേഷം കയർ ഉപയോഗിച്ച് കെട്ടി പുറത്തേക്ക് വലിച്ചു കൊണ്ടുവന്നു എന്നാണ് ജോർജ്ജ് പോലീസിന് മൊഴി നൽകിയത്. റോഡിൽ ഉപേക്ഷിക്കാനായി പാതിവഴിയിൽ എത്തിയപ്പോഴേക്കും താൻ അബോധാവസ്ഥയിലേക്ക് വീണുപോയെന്നും ജോർജ്ജ് മൊഴി നൽകി.
മൃതദേഹം മറവ് ചെയ്യുന്നതിന് വേണ്ടിയാണ് പുലർച്ചെ ജോർജ്ജ് ചാക്ക് അന്വേഷിച്ചുപോയതെന്ന് അയൽവാസികൾ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും, ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എ.സി.പി. സിബി ടോം വ്യക്തമാക്കി.