എറണാകുളം: കൊച്ചി മെട്രോ റെയിൽ പദ്ധതി കോയമ്പത്തൂർ വരെ നീട്ടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവശ്യപ്പെട്ടു. കൊച്ചിയുടെ വാണിജ്യ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും നഗരം മുംബൈ പോലെ വളരുന്നതിനും രണ്ട് പ്രമുഖ വാണിജ്യ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള കണക്ടിവിറ്റി അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബൈ പോലെ കേരളത്തിൻ്റെ വാണിജ്യ നഗരമായ കൊച്ചി വളരണമെങ്കിൽ, രണ്ട് പ്രമുഖ സിറ്റികളെ ബന്ധിപ്പിച്ചുള്ള കണക്ടിവിറ്റി വരണം. കൊച്ചിക്ക് ഒരു വിസിബിലിറ്റി വരണമെങ്കിൽ രണ്ട് ട്വിൻ കോമേഴ്‌സ്യൽ സിറ്റികളുടെ കണക്ടിവിറ്റി അത്യാവശ്യമാണ്." തൃശൂരിലേക്ക് മെട്രോ നീട്ടണമെന്നല്ല, കോയമ്പത്തൂരിലേക്ക് നീട്ടണമെന്നാണ് താൻ പറഞ്ഞത്. തൃശൂരുകാർക്കുവേണ്ടിയല്ല, ഇതൊരു വാണിജ്യ ഇടനാഴി (Commercial Corridor) ആയി കണക്കാക്കുന്നതുകൊണ്ടാണ് ഈ നിർദ്ദേശം.
കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടുന്നതിലൂടെയുള്ള നേട്ടങ്ങളെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു.മെട്രോ കോയമ്പത്തൂർ വരെ നീട്ടിയാൽ വരുമാനം വർദ്ധിപ്പിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സർവീസായി കൊച്ചി മെട്രോയെ മാറ്റാൻ കഴിയും.കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെ വായു മലിനീകരണം കുറയ്ക്കാനും സാധിക്കും.
കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ വരും. എന്നാൽ, പാത ഇരട്ടിപ്പിക്കാതെ കേരളത്തിൽ റെയിൽവേ വികസനം സാധ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ 700 കിലോമീറ്ററിൽ നാല് ലൈൻ സാധ്യമായാൽ മാത്രമേ കൂടുതൽ ട്രെയിനുകൾ വരികയുള്ളൂ.ചെന്നൈയിലെ എം.ജി.ആർ. സെൻട്രൽ സ്റ്റേഷന് സമാനമായ വികസനമാണ് താൻ കേരളത്തിൽ സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.