

കൊച്ചി: കേരളത്തിലെ യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 18-നും 20-നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ എയ്‌ഡ്‌സ് രോഗബാധ വർധിച്ചുവരികയാണെന്ന ആശങ്ക പങ്കുവെച്ച് കൊച്ചി മേയർ വി.കെ. മിനിമോൾ. കഴിഞ്ഞ അഞ്ചാറു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി മേയർ പറഞ്ഞു. ദീപിക കൊച്ചി ഓഫീസിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് മേയറുടെ ഈ വെളിപ്പെടുത്തൽ.
യുവാക്കൾക്കിടയിലെ രോഗവ്യാപനം സംബന്ധിച്ച അതീവ ഗൗരവകരമായ കണക്കുകളാണ് പുറത്തുവരുന്നത്. ഇത് കാണാതെ പോകുന്നത് വലിയ വിപത്തിന് കാരണമാകും.ആൺകുട്ടികളും പെൺകുട്ടികളും ഇടപഴകുന്നതിൽ ആരും ഇടപെടുന്നില്ലെങ്കിലും, ഇത്തരം ബന്ധങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടവശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗം ബാധിച്ച ശേഷം പശ്ചാത്തപിച്ചിട്ട് കാര്യമില്ലെന്നും മേയർ ഓർമ്മിപ്പിച്ചു.
നഗരത്തിൽ വർധിച്ചുവരുന്ന മസാജ് സെന്ററുകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം സ്ഥാപനങ്ങൾ ഒരു ദിവസം കൊണ്ട് അടച്ചുപൂട്ടാൻ കഴിയില്ലെങ്കിലും ലൈസൻസ് നൽകുന്ന കാര്യത്തിൽ ഇനി മുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മേയർ വ്യക്തമാക്കി.
യുവാക്കൾക്കിടയിലെ ജീവിതശൈലി മാറ്റങ്ങളും ലഹരി ഉപയോഗവും ഇത്തരം രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടോ എന്ന ഗൗരവമായ ചർച്ചകൾക്കും ഈ പരാമർശം വഴിയൊരുക്കിയിട്ടുണ്ട്.