കൊച്ചി: പുതുവത്സരാഘോഷങ്ങളിലെ തിരക്കും അടിയന്തര സാഹചര്യങ്ങളും നേരിടാൻ കൊച്ചി മെട്രോയും വാട്ടർ മെട്രോയും വിപുലമായ തയ്യാറെടുപ്പുകൾ നടത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ വിവിധ ഏജൻസികളെ പങ്കെടുപ്പിച്ച് മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.(Kochi is ready for New Year, Safety mock drill in Palarivattom, late night service on Water Metro)
സ്റ്റേഷനിലും പരിസരങ്ങളിലും ഉണ്ടാകാവുന്ന കടുത്ത തിരക്ക്, പരക്കം പാച്ചിൽ തുടങ്ങിയ സാഹചര്യങ്ങളെ നേരിടാനുള്ള ഏകോപനവും പ്രതികരണ ശേഷിയും വിലയിരുത്തുകയായിരുന്നു ലക്ഷ്യം. കൊച്ചി മെട്രോ ചീഫ് ജനറൽ മാനേജർ എ. മണികണ്ഠന്റെ നേതൃത്വത്തിൽ നടന്ന മോക്ക് ഡ്രില്ലിൽ പോലീസ്, ഫയർ & റെസ്ക്യൂ, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, മെഡിക്കൽ സംഘം (ആർ.എം.ഒ) തുടങ്ങിയ വിവിധ വിഭാഗങ്ങൾ പങ്കെടുത്തു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ (SOP), ആശയവിനിമയം, വിഭവ വിന്യാസം എന്നിവയിലെ പോരായ്മകൾ പരിഹരിക്കാൻ മോക്ക് ഡ്രിൽ സഹായകരമായി.
പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നവർക്കായി വാട്ടർ മെട്രോ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ ഭാഗങ്ങളിലേക്ക് രാത്രി 7 മണി വരെ സർവീസ് ഉണ്ടാകും. അതിനുശേഷം രാത്രി 12 മുതൽ പുലർച്ചെ 4 വരെ മട്ടാഞ്ചേരി - ഹൈക്കോടതി, വൈപ്പിൻ - ഹൈക്കോടതി റൂട്ടുകളിൽ സർവീസ് നടത്തും. ഹൈക്കോടതി ജങ്ഷൻ ടെർമിനലിൽ അവസാന യാത്രക്കാരെയും എത്തിക്കുന്നത് വരെ സർവീസ് തുടരും. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ജീവനക്കാരെയും അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.