കൊച്ചി: വരാനിരിക്കുന്ന കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും കലൂർ സ്റ്റേഡിയം വിവാദത്തെയും പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ് തീരുമാനം. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് സർക്കാർ നാട്ടുകാരെ പറ്റിച്ചു എന്ന് ആരോപിച്ചായിരിക്കും കോൺഗ്രസ് പ്രധാനമായും പ്രചാരണം നടത്തുക.(Kochi Corporation elections, Messi and the stadium as campaign theme)
അതോടൊപ്പം, കൊച്ചിയുടെ സ്വന്തമായ സ്റ്റേഡിയം 'വളഞ്ഞ വഴിയിൽ' സ്പോൺസർക്ക് കൈമാറാൻ ശ്രമിച്ചു എന്നതും പ്രചാരണത്തിൽ ശക്തമായി ഉന്നയിക്കും.
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിനായി ഒരു സ്പോൺസർക്ക് കൈമാറിയ വിഷയത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റേഡിയത്തിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, നവംബർ 17-ന് ടീം അർജന്റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞുനീങ്ങുകയാണെന്ന് വ്യാപാരികൾ പരാതിപ്പെട്ടു. അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും, എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണം നവംബർ 30 നകം പൂർത്തിയാക്കി ജി.സി.ഡി.എയ്ക്ക് (GCDA) കൈമാറാൻ സ്പോൺസറോട് എക്സിക്യൂട്ടീവ് നിർദ്ദേശിച്ചിട്ടുണ്ട്.