

കൊച്ചി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള അലയൻസ് വിമാനം തുടർച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ഇതോടെ യാത്രക്കാർ നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങി. യാത്രയ്ക്കായി ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാൽപതോളം യാത്രക്കാർ വിമാനത്താവളത്തിൽ ജീവനക്കാരുമായി തർക്കത്തിലാണ്.(Kochi - Agatti flight cancelled for second consecutive day, Passengers protest in Nedumbassery)
ബുധനാഴ്ച രാവിലെ 9.15-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടി ആദ്യം റദ്ദാക്കിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വിമാനം പുറപ്പെടുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ, വിമാനം വീണ്ടും റദ്ദാക്കിയ വിവരം അറിയിക്കുകയായിരുന്നു.
വിമാനം റദ്ദാക്കിയ സാഹചര്യത്തിൽ പകരം വിമാനമോ മറ്റ് സൗകര്യങ്ങളോ ഏർപ്പെടുത്താൻ എയർലൈൻ അധികൃതർ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.