

കൊല്ലം : പി. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നത് വ്യക്തിപരമായും രാഷ്ട്രീയമായും വലിയ വേദനയുണ്ടാക്കുന്നുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. എല്ലാ സൗകര്യങ്ങളും സ്നേഹവും നൽകി ഒപ്പം നിർത്തിയ ജ്യേഷ്ഠ സഹോദരി, വീടിനെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം പോയ വേദനയാണിതെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര റെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.(KN Balagopal against Aisha Potty's entry into Congress)
ഐഷ പോറ്റിയുടെ രാഷ്ട്രീയ വിജയങ്ങളിൽ തനിക്കുള്ള പങ്കും മന്ത്രി അനുസ്മരിച്ചു. അവർ മത്സരിച്ച മൂന്ന് തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തിന്റെ രാഷ്ട്രീയ ചുമതല തനിക്കായിരുന്നു. അവരെ വിജയിപ്പിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ചു. 2006-2011 കാലഘട്ടത്തിൽ വി.എസ്. സർക്കാരിലെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നപ്പോൾ കൊട്ടാരക്കരയിൽ വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ താൻ വലിയ സഹായം നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎ ആയും മന്ത്രിയായും മണ്ഡലത്തിലെ പരിപാടികൾക്ക് എത്തുമ്പോൾ ഐഷ പോറ്റിയെ നിരന്തരം ക്ഷണിക്കാറുണ്ടായിരുന്നു. എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ പറഞ്ഞ് അവർ ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് മന്ത്രി വെളിപ്പെടുത്തി.
കോൺഗ്രസ് രാഷ്ട്രീയവുമായി ഐഷ പോറ്റിക്ക് എങ്ങനെ പൊരുത്തപ്പെടാനാകുമെന്ന് അറിയില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ വികസനത്തെയും ക്ഷേമപ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസിന്റേത്. പെൻഷനുകൾ പോലും മുടക്കുന്ന രാഷ്ട്രീയ സംവിധാനമാണ് കോൺഗ്രസിന്റേതെന്നും അത്തരമൊരു പാർട്ടിയിൽ ചേർന്ന അവരുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.