

ട്രോമാ കെയർ രംഗത്തെ പുതിയ മുന്നേറ്റങ്ങളും നൂതന ചികിത്സാ രീതികളും ചർച്ച ചെയ്യുന്നതിനായി ‘റെസസ് എക്‌സ് 2025 ട്രോമാ ട്രാക്ക്’ എന്ന പേരിൽ ദ്വിദിന ട്രോമാ കെയർ കോൺഫറൻസ് സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ (എഎസ്ഐ), സൊസൈറ്റി ഓഫ് എമർജൻസി മെഡിസിൻ ഇന്ത്യ (എസ്ഇഎംഐ) കേരള ചാപ്റ്റർ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ഓളം ആരോഗ്യ വിദഗ്ദ്ധർ പങ്കെടുത്തു. (KIMS Health)
ട്രോമാ ചികിത്സയുടെ ഫലങ്ങൾ മെച്ചപ്പെടുത്തുക, വിവിധ വിഭാഗങ്ങൾ തമ്മിലുള്ള കൂട്ടായ പ്രവർത്തനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ കോൺഫറൻസിന്റെ ഭാഗമായി ട്രോമാ കെയർ വർക്ക്‌ഷോപ്പും തുടർ മെഡിക്കൽ വിദ്യാഭ്യാസ (സി.എം.ഇ.) സെഷനുകളും സംഘടിപ്പിച്ചു.
കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. മരണനിരക്കിൽ വലിയൊരു പങ്ക് ട്രോമയ്ക്ക് ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമഗ്രമായ വിലയിരുത്തലിലൂടെയും വിദഗ്ധ ചികിത്സയിലൂടെയും ഫലപ്രദമായ ട്രോമാ മാനേജ്‌മെൻ്റ് സാധ്യമാക്കാനാകുമെന്നും ഡോ. സഹദുള്ള പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളും മൾട്ടിഡിസിപ്ലിനറി ട്രോമാ കെയർ സംഘവും കിംസ്‌ഹെൽത്തിൽ സമയബന്ധിതമായ ഇടപെടലുകൾ നടത്തി മികച്ച രോഗി പരിചരണം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളും പരിക്കുകളും ഗുരുതരമായൊരു പൊതുജനാരോഗ്യ പ്രശ്നമാണ്. അതുകൊണ്ട് തന്നെ പ്രഥമ ശുശ്രൂഷ നൽകുന്നവരിൽ അടിസ്ഥാന ജീവൻ രക്ഷാ വൈദഗ്ധ്യങ്ങളെക്കുറിച്ച് മതിയായ അറിവും ധാരണയും ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ, നിർണ്ണായകമായ ജീവൻ രക്ഷാ ഇടപെടലുകൾ നടത്താൻ ഇത് സഹായകമാകുമെന്നും, ജയ്പൂരിലെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ എം.സി. മിശ്ര മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
ജനറൽ ആൻഡ് മിനിമലി ഇൻവേസീവ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഫിറോസ് ഖാൻ എം.എച്ച് സ്വാഗതവും ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് നസീർ നന്ദിയും രേഖപ്പെടുത്തി. എഎസ്ഐ കേരള സെക്രട്ടറി ഡോ. രൻജിൻ ആർ.പി, എമർജൻസി വിഭാഗം കൺസൽട്ടന്റ് ഡോ. ഷമീം കെ.യു, എന്നിവർ ഉദ്ഘാടന ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്തു.