

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ ഇ.ഡി നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം എന്നിവർക്ക് അഡ്ജുഡിക്കേഷൻ അതോറിറ്റി അയച്ച നോട്ടീസുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കിഫ്ബിക്കെതിരായ നോട്ടീസ് കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തതിന് പിന്നാലെയാണിത്.(KIIFB Masala Bond Case, HC stays ED notice against CM)
ഇ.ഡി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (FEMA) ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ഹർജിയിൽ വ്യക്തമാക്കി. കേന്ദ്ര ഏജൻസിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് നിയമപരമായ നിലനിൽപ്പില്ലെന്നും മുഖ്യമന്ത്രി കോടതിയിൽ വാദിച്ചു.
അതേസമയം, കിഫ്ബിക്കെതിരായ നോട്ടീസ് മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. സിംഗിൾ ബെഞ്ച് അധികാര പരിധി മറികടന്നാണ് സ്റ്റേ ഉത്തരവ് നൽകിയതെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഇ.ഡിയുടെ ആവശ്യം.