
ഇടുക്കി ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന ഡേ ബോർഡിംഗ് സെൻ്ററുകളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കായികരംഗത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജില്ലയിൽ പുത്തൻ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ കായിക രംഗത്ത് സൃഷ്ടിക്കുന്ന മാറ്റങ്ങൾ ലഹരി വലയത്തിൽ അകപ്പെടുന്ന കുട്ടികളെ വീണ്ടെടുക്കുന്നതിന് സാധിച്ചിട്ടുണ്ട്. ജില്ലയുടെ കായിക വളർച്ചയിൽ ജില്ലാ സ്പോർട്‌സ് കൗൺസിൽ മികച്ച പങ്കാളിത്തമാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ 2025 ജൂൺ, ജൂലൈ മാസങ്ങളിൽ അഞ്ച് ബോർഡിംഗ് സെൻ്ററുകൾക്കായി അനുവദിച്ച 3,32,920 രൂപയുടെ ചെക്ക് അതത് സെന്ററുകൾ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. കാൽവരിമൗണ്ട് സെന്റ് ജോർജ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എം.എം. മണി എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ കായിക വികസനത്തിന് കരുത്ത് പകരുവാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പെരുവന്താനം ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി , കാൽവരി മൗണ്ട് കാൽവരി ഹൈസ്‌കൂൾ , എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ.സിറ്റി, മൂലമറ്റം ഗവൺമെന്റ് ഹൈസ്കൂൾ, വാഴത്തോപ്പ് സെന്റ്. ജോർജ് ഹൈസ്‌കൂൾ , എന്നീ അഞ്ച് ഇടങ്ങളിലാണ് ഡേ ബോർഡിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നത്.
അത്ലറ്റിക്സ്, ഫുട്ബോൾ, തായ്ക്കോണ്ട എന്നീ കായിക ഇനങ്ങളിലാണ് സെൻ്ററുകളിൽ പരിശീലനം നൽകുന്നത്. ഓരോ കായിക ഇനത്തിലും 25 വീതം കുട്ടികളെ തെരഞ്ഞെടുത്ത് ഒരു ഗ്രാസ് പാൽ, മുട്ട, പഴം എന്നീ പ്രകാരം 40 രൂപയുടെ ലഘുഭക്ഷണം പ്രതിദിനം നൽകികൊണ്ടാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പ്രാഥമിക ഘട്ടത്തിൽ സ്‌കൂൾ കായികാധ്യാപകരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.