തിരുവനന്തപുരം: വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാതെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം പിരിഞ്ഞു. 150-ൽ അധികം അജണ്ടകളുണ്ടായിരുന്ന യോഗത്തിൽ ചർച്ചയ്ക്ക് എടുത്തത് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിന്റെ സസ്പെൻഷൻ വിഷയം മാത്രമാണ്.(Kerala University Syndicate meeting in complete chaos, Issues affecting students weren't considered)
സിൻഡിക്കേറ്റ് യോഗം ഫിനാൻസ് കമ്മിറ്റി പാസാക്കിയ ബില്ലുകൾക്ക് പോലും അംഗീകാരം നൽകിയില്ല. യൂണിയൻ പ്രവർത്തന ഫണ്ട്, ഇന്റർ യൂണിവേഴ്സിറ്റി കലോത്സവം എന്നിവയ്ക്കായി ആവശ്യപ്പെട്ട 33 ലക്ഷം രൂപയുടെ പ്രൊപ്പോസൽ രണ്ട് മാസം മുമ്പ് സമർപ്പിച്ചിട്ടും വൈസ് ചാൻസലർ (വി.സി.) പാസാക്കിയില്ല.
പ്രവർത്തന പ്രതിസന്ധി: ഫണ്ട് പാസാകാത്തതിനാൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനമടക്കം പ്രതിസന്ധിയിലാണ്. രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കുന്ന വിഷയത്തിൽ സിൻഡിക്കേറ്റ് ഭൂരിപക്ഷം ഒരു തീരുമാനമെടുത്തതിന് പിന്നാലെ വി.സി. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
യോഗത്തിൽ പങ്കെടുത്ത 22 അംഗങ്ങളിൽ വി.സി.യും രണ്ട് ബി.ജെ.പി. സിൻഡിക്കേറ്റ് അംഗങ്ങളും ഒഴികെ 19 പേരും ഡോ. അനിൽ കുമാറിനെ തിരിച്ചെടുക്കാം എന്ന നിർദ്ദേശത്തെ പിന്തുണച്ചു. എന്നാൽ, ഭൂരിപക്ഷാഭിപ്രായത്തെ അംഗീകരിക്കാൻ വി.സി. തയ്യാറായില്ല.
സിൻഡിക്കേറ്റ് തീരുമാനവും ഹൈക്കോടതി നിർദ്ദേശവും വി.സി. ചെവികൊണ്ടില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആലോചന. അടുത്ത സിൻഡിക്കേറ്റ് യോഗം എപ്പോൾ ചേരുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.