

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ കേസിൽ ഡീൻ ഡോ. സി.എൻ. വിജയകുമാരിക്ക് നെടുമങ്ങാട് എസ്.സി./എസ്.ടി. കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് ഞായറാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം.(Kerala University caste abuse case, Dean granted conditional bail )
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനമായ രീതിയിൽ ഇനി സംഭവങ്ങൾ ഉണ്ടാകരുത് എന്നും നിർദേശിച്ചിട്ടുണ്ട്. ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയന്റെ ജാതി അധിക്ഷേപ പരാതിയിലാണ് വിജയകുമാരിക്കെതിരെ പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പരാതിക്കാരന്റെ ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കാം എന്നായിരുന്നു കോടതിയുടെ നിലപാട്. വിപിൻ വിജയന്റെ ഭാഗം കേട്ട ശേഷമാണ് കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചത്. ഗവേഷണ പ്രബന്ധത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയതിലുള്ള ദേഷ്യവും രാഷ്ട്രീയ പകപോക്കലുമാണ് വിപിന്റെ പരാതിക്ക് അടിസ്ഥാനമെന്നാണ് അധ്യാപികയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.