തിരുവനന്തപുരം: ലോകമെമ്പാടും 2026-നെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് ഇത്തവണയും ആദ്യം പുതുവർഷമെത്തുക. കേരളത്തിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.(Kerala to welcome the New Year, Elaborate celebrations)
തിരുവനന്തപുരത്ത് കോവളം, വർക്കല ബീച്ചുകൾ കേന്ദ്രീകരിച്ചാണ് പ്രധാന ആഘോഷങ്ങൾ. ഫോർട്ട് കൊച്ചിക്ക് സമാനമായി ഇത്തവണ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലും പാപ്പാഞ്ഞിയെ കത്തിക്കും. 10 കലാകാരന്മാർ ചേർന്ന് നിർമ്മിച്ച 40 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ് ഇവിടെ ഒരുങ്ങുന്നത്. നഗരത്തിൽ ഗതാഗത നിയന്ത്രണത്തിനായി കൂടുതൽ പോലീസിനെ വിന്യസിച്ചു.
കാർണിവൽ ആഘോഷങ്ങൾ നടക്കുന്ന ഫോർട്ട് കൊച്ചിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. റെഡ് സോണുകളിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചു; നിയമലംഘകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വൈകുന്നേരം 6 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
പുതുവത്സരാഘോഷം പ്രമാണിച്ച് സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി നീട്ടി നൽകി. ഇന്ന് രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. ബാർ ഉടമകളുടെ അഭ്യർത്ഥന കണക്കിലെടുത്താണ് സർക്കാരിന്റെ ഈ പ്രത്യേക നടപടി. ആഘോഷങ്ങൾക്കിടയിൽ ലഹരി ഉപയോഗം തടയാനും ക്രമസമാധാനം ഉറപ്പാക്കാനും പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ് രാത്രി മുഴുവൻ തുടരും.