തൃശൂർ: കൗമാര കേരളത്തിന്റെ കലാമാമാങ്കത്തിന് തൃശൂരിൽ തിരശ്ശീല വീഴുമ്പോൾ കണ്ണൂർ ജില്ല കിരീടം തിരിച്ചുപിടിച്ചു. ആതിഥേയരായ തൃശൂരിനെ വെറും 5 പോയിന്റുകൾക്ക് പിന്നിലാക്കിയാണ് കണ്ണൂർ ഒന്നാമതെത്തിയത്. സമാപന സമ്മേളനത്തിൽ പങ്കെടുത്ത മോഹൻലാൽ, കലോത്സവം കേവലം ഒരു മത്സരമല്ലെന്നും മറിച്ച് അനന്തമായ സാധ്യതകളുടെ ആഘോഷമാണെന്നും വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നിലനിർത്തി.
ജയപരാജയങ്ങൾ അപ്രസക്തമാണെന്നും കഴിവിനെ മിനുക്കിയെടുക്കാനുള്ള വേദിയായി ഇതിനെ കാണണമെന്നും മോഹൻലാൽ പറഞ്ഞു. "സമ്മാനം നേടാത്തവർ മോശക്കാരാകുന്നില്ല. കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും തിരിച്ചറിവാണ് കലോത്സവം നൽകുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പ്രത്യേകമായി അഭിനന്ദിച്ചു. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള സിയ ഫാത്തിമ എന്ന വിദ്യാർത്ഥിനിക്ക് ചട്ടം ഭേദഗതി ചെയ്ത് വീഡിയോ കോൺഫറൻസ് വഴി മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയത് വലിയ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.