തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കായി കേന്ദ്ര സർക്കാർ കുത്തനെ ഉയർത്തിയ ഫീസ് നിരക്കുകൾ പകുതിയോളം കുറച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര നിയമപ്രകാരം നിശ്ചയിച്ചിരുന്ന തുകയിൽ ഏകദേശം 50 ശതമാനത്തോളം ഇളവാണ് കേരളം നൽകിയിരിക്കുന്നത്. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും യൂസ്ഡ് കാർ വിപണിക്കും വലിയ ആശ്വാസമാണ് ഈ തീരുമാനം.(Kerala reduces vehicle fitness inspection fee)
മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരിട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ച് ഫീസ് കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് സംസ്ഥാന സർക്കാർ സ്വന്തം അധികാരം ഉപയോഗിച്ച് ഇളവ് പ്രഖ്യാപിച്ചത്. വൻകിട സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് കേന്ദ്രം ഫീസ് കൂട്ടിയത് എന്നതായിരുന്നു കേരളത്തിന്റെ നിലപാട്.
പുതുക്കിയ നിരക്കുകൾ പ്രകാരം, ഇരുചക്ര വാഹനങ്ങൾക്ക് കേന്ദ്രം നിശ്ചയിച്ചിരുന്ന 800 രൂപ കേരളത്തിൽ 400 രൂപയായി കുറയും. 15 മുതൽ 20 വർഷം വരെ പഴക്കമുള്ള കാറുകൾക്ക് ഇനി 3750 രൂപയും 20 വർഷത്തിന് മുകളിലുള്ളവയ്ക്ക് 7500 രൂപയും നൽകിയാൽ മതിയാകും. ഇടത്തരം വാഹനങ്ങളുടെ കാര്യത്തിൽ 20 വർഷത്തിലധികം പഴക്കമുള്ളവയ്ക്ക് 10,000 രൂപയാണ് പുതിയ നിരക്ക്. ഹെവി വാഹന ഉടമകൾക്കും വലിയ ആശ്വാസമാണ് ഈ ഉത്തരവ് നൽകുന്നത്; 20 വർഷത്തിന് മുകളിലുള്ള ഹെവി വാഹനങ്ങൾക്ക് 12,500 രൂപയായി ഫീസ് നിശ്ചയിച്ചു. കേരളത്തിൽ യൂസ്ഡ് വാഹന വിപണി സജീവമായതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്ക് ഈ ഇളവ് വലിയ ഗുണകരമാകും.