

തിരുവനന്തപുരം: വരുമാനക്കുറവും ദൂരപരിധി സംബന്ധിച്ച പുതിയ നിയമങ്ങളും മുൻനിർത്തി തപാൽ ഓഫീസുകൾ പൂട്ടാനുള്ള കേന്ദ്ര നീക്കം കേരളത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നഗരങ്ങളിൽ രണ്ട് കിലോമീറ്ററിനുള്ളിലും ഗ്രാമങ്ങളിൽ അഞ്ച് കിലോമീറ്ററിനുള്ളിലും ഒന്നിലധികം പോസ്റ്റ് ഓഫീസുകൾ പാടില്ലെന്ന നിബന്ധനയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.
ഓഫീസുകൾ പൂട്ടുന്നതോടെ ബന്ധപ്പെട്ട പ്രദേശങ്ങളിലെ പിൻകോഡുകളിൽ മാറ്റം വരും. ഇത് ആധാർ, പാസ്‌പോർട്ട്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ രേഖകളിൽ വിലാസം തിരുത്തുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. പെൻഷൻ ഗുണഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും തപാൽ ബാങ്കിംഗ്, ഇൻഷുറൻസ് സേവനങ്ങൾക്കായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരും.
വകുപ്പിനെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച് തപാൽ ജീവനക്കാരുടെ സംഘടനകൾ സമരരംഗത്താണ്. കാസർകോട് തളങ്കര, കണ്ണൂർ ചാലാട് എന്നിവിടങ്ങളിൽ ഇതിനകം തന്നെ ജനകീയ പ്രതിഷേധങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സേവനമേഖലയിലെ ലാഭം മാത്രം കണക്കാക്കി പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കരുതെന്നാണ് ജനങ്ങളുടെ ആവശ്യം.