
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ 13 വയസുകാരി പെൺകുട്ടിയെ കേരള പൊലീസ് സംഘം ഏറ്റെടുത്തു. ഇന്ന് രാത്രി സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും. കുട്ടിയുമായി നാളെ കേരള പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിക്കും. കുട്ടി തങ്ങളോടൊപ്പം വരാൻ സന്നദ്ധത കാട്ടിയെന്ന് കഴക്കൂട്ടം എസ് ഐ രഞ്ജിത്ത് വി എസ് മാധ്യമങ്ങളോട് പറഞ്ഞു.
കാണാതായി 37 മണിക്കൂർ കഴിഞ്ഞ് വിശാഖപട്ടണത്ത് നിന്നാണ് 13 കാരിയെ കണ്ടെത്തിയത്. ആസാമിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്നും കണ്ടെത്തിയ കുട്ടിവിശാഖപട്ടണത്ത് ആർപിഎഫിന്റെ സംരക്ഷണയിലായിരുന്നു. കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും അമ്മയുമായി പിണങ്ങി ചൊവ്വാഴ്ചയാണ് ഇറങ്ങിയ കുട്ടി, ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാൻ ശ്രമിച്ചത്.