

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നിയമലംഘകർക്ക് വൻ തിരിച്ചടി. സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ (Special Drive) ഒറ്റദിവസം കൊണ്ട് 61,86,250 രൂപയാണ് പിഴയായി ഈടാക്കിയത്. റോഡരികിലും ഫുട്പാത്തുകളിലും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കാൻ ഡി.ജി.പി നൽകിയ നിർദ്ദേശത്തെത്തുടർന്നായിരുന്നു പരിശോധന.
61,86,250 രൂപയാണ് പോലീസ് പിഴ ചുമത്തിയത്. 12,500-ലധികം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
നോ പാർക്കിംഗ് സോണുകളിലും നടപ്പാതകളിലും വാഹനങ്ങൾ നിർത്തിയിടുന്നത് കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. തിരക്കേറിയ കവലകളിലും പ്രധാന റോഡുകളിലും നിയമം ലംഘിച്ചവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പോലീസ് സ്വീകരിച്ചത്.
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും ഇതിനുള്ള ചെലവ് വാഹന ഉടമയിൽ നിന്ന് തന്നെ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് പോലീസ് തീരുമാനം.