തിരുവനന്തപുരം : അതിക്രമങ്ങൾക്കും, ലഹരി ഉപയോഗത്തിനുമെതിരായ അടിയന്തര പ്രമേയ ചർച്ച സർക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റി പ്രതിപക്ഷം. റോജി എം ജോൺ എം എൽ എ പറഞ്ഞത് ലഹരിക്കെതിരെ സംസ്ഥാനത്ത് ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ്. (Kerala legislative assembly )
കേരളത്തിലെ 50 കൊലപാതകങ്ങളിൽ മുപ്പതെണ്ണം ലഹരി മൂലമാണ് ഉണ്ടാകുന്നത് എന്ന് പറഞ്ഞ അദ്ദേഹം, സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്നും തുറന്നടിച്ചു. ലഹരി മാഫിയകളിലെ വലിയ തിമിംഗലങ്ങളെ പിടികൂടാതെ പോലീസ് ചെറിയ കണ്ണികളെയാണ് പിടികൂടുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പോലീസിനും ലഹരി മാഫിയയെ പേടിയാണെന്നും, എക്സൈസ് വകുപ്പ് തുരുമ്പിച്ച ലാത്തിയുമായി നടക്കുന്നുവെന്നും കുറ്റപ്പെടുത്തി.
സർക്കാരിൻ്റെ വീഴ്ച്ചയാണ് ഇതിനെല്ലാം കാരണമെന്നും, അതിക്രമങ്ങൾക്ക് പിന്നിൽ സിനിമയ്ക്കും പങ്കുണ്ടെന്നും പറഞ്ഞ എം എൽ എ, ചില സിനിമകൾക്ക് സെൻസർ ബോർഡ് അനുമതി ലഭിച്ചതെങ്ങനെയെന്നത് ചോദ്യമാണെന്നും പ്രതികരിച്ചു. പ്രതിപക്ഷ സംഘടനാ പ്രവർത്തകരെ തലയ്ക്കടിക്കുന്നത് രക്ഷാപ്രവർത്തനം എന്ന് പറയുന്ന മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്ന് പറഞ്ഞ അദ്ദേഹം, സമരക്കാരെ ചെടിച്ചട്ടി കൊണ്ട് അടിച്ചപ്പോൾ രക്ഷാപ്രവർത്തനമെന്നു പറഞ്ഞതും മുഖ്യമന്ത്രി ആണെന്നും വിമർശിച്ചു.