തൃശ്ശൂർ: കേരള കലാമണ്ഡലം വലിയ പ്രതിസന്ധിയിലാണെന്ന് സ്ഥാപനത്തിന്റെ ചാൻസലർ മല്ലിക സാരാഭായ് തുറന്നടിച്ചു. ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കാരണമാണ് പല വികസന പദ്ധതികളും പാളുന്നതെന്നാണ് മല്ലിക സാരാഭായിയുടെ പ്രധാന വിമർശനം.(Kerala Kalamandalam is in crisis, says Mallika Sarabhai)
കേരളത്തിന്റെ അഭിമാന സ്ഥാപനമായ കലാമണ്ഡലത്തിന് അതിന്റെ ആകർഷണം നഷ്ടമായെന്നും, സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് വിഘാതം ജീവനക്കാരുടെ പിടിപ്പുകേടാണെന്നും അവർ കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനം
ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മ മല്ലിക സാരാഭായ് വിശദീകരിച്ചതിങ്ങനെ: "ഓരോ ഉദ്യോഗസ്ഥനും 50 വർഷം പിറകിലാണ്.ഉദ്യോഗസ്ഥർക്ക് ഇംഗ്ലീഷ് അറിയില്ല, കമ്പ്യൂട്ടർ ഉപയോഗിക്കാനും അറിയില്ല. മിക്കവരും യോഗ്യത ഇല്ലാതെ രാഷ്ട്രീയ നിയമനം നേടിയവരാണ്."
രാഷ്ട്രീയ നിയമനങ്ങളെക്കുറിച്ച്
ഇരു മുന്നണികളും (എൽഡിഎഫും യുഡിഎഫും) കലാമണ്ഡലത്തിൽ പാർട്ടി പ്രവർത്തകരെ തിരുകിക്കയറ്റിയിട്ടുണ്ടെന്നും അവർ തുറന്നടിച്ചു. രാഷ്ട്രീയ നിയമനം ആയതിനാൽ ജോലി ചെയ്തില്ലെങ്കിലും ഒന്നും ചെയ്യാനാകില്ലാത്ത അവസ്ഥയുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാനാണ് ഇപ്പോൾ തുറന്നു സംസാരിക്കുന്നതെന്നും മല്ലിക സാരാഭായ് കൂട്ടിച്ചേർത്തു. ഇത്തരം നിയമനങ്ങളെ ചോദ്യം ചെയ്യുമ്പോൾ 'തങ്ങൾക്ക് ഒന്നും അറിയില്ല' എന്ന മറുപടിയാണ് അധികാര ശ്രേണിയിലിരിക്കുന്നവരിൽ നിന്നും ലഭിക്കുന്നത്.
സർക്കാർ പിന്തുണ
പ്രശ്നങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി പല തവണ ചർച്ച നടത്തിയെന്നും അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചതെന്നും മല്ലിക സാരാഭായ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ സർക്കാരിന്റെ പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് (ഗുജറാത്ത്) നിന്നും കേരളത്തിൽ എത്തുമ്പോൾ വ്യത്യാസം പ്രകടമാണ്. "30 വർഷം അവിടുത്തെ സർക്കാരിനോട് പൊരുതി നിന്ന ഒരാളാണ് ഞാൻ. ചാൻസലർ എന്ന നിലയ്ക്ക് ഇവിടെ സ്വാതന്ത്രത്തോടെ പ്രവർത്തിക്കാനായിട്ടുണ്ട്," എന്നും അവർ കൂട്ടിച്ചേർത്തു.