തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ അന്തേവാസികളുടെ പ്രതിദിന വേതനം ഏകദേശം പത്ത് മടങ്ങോളം വർദ്ധിപ്പിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സ്കിൽഡ്, സെമി സ്കിൽഡ്, അൺ സ്കിൽഡ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് വേതനത്തിൽ ഈ ചരിത്രപരമായ മാറ്റം വരുത്തിയിരിക്കുന്നത്. 2018-ലാണ് ഇതിന് മുൻപ് തടവുകാരുടെ കൂലി പുതുക്കിയത്.
പുതുക്കിയ വേതന നിരക്കുകൾ:
വിഭാഗം- നിലവിലെ വേതനം- പുതുക്കിയ വേതനം
സ്കിൽഡ് (Skilled)- ₹152 -₹620
സെമി സ്കിൽഡ് (Semi-Skilled)- ₹127- ₹560
അൺ സ്കിൽഡ് (Unskilled)- ₹63- ₹530
സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലുൾപ്പെടെയുള്ള മൂവായിരത്തിലധികം ശിക്ഷാതടവുകാർക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. തടവുകാരുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. ശിക്ഷ കഴിഞ്ഞിറങ്ങുന്നവർക്ക് സമൂഹത്തിൽ മാന്യമായ ജീവിതം തുടങ്ങാൻ ഈ സമ്പാദ്യം തുണയാകും.
കർണാടക, തമിഴ്‌നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജയിൽ വേതനം വളരെ കുറവാണെന്ന ജയിൽ മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഈ മാറ്റം.
ജയിൽ ചട്ടങ്ങൾ പ്രകാരം ഈ വേതനം തടവുകാർക്ക് അവരുടെ കുടുംബത്തിന് അയച്ചു കൊടുക്കാനോ, ജയിൽ കാന്റീൻ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ മോചന സമയത്ത് കൈപ്പറ്റാനോ സാധിക്കും.