പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിലെ പ്രതികൾ നൽകിയ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പ്രതികളെ പുറത്തുവിട്ടാൽ പകരം വീട്ടലിന് സാധ്യതയുണ്ടെന്നും ഇത് വർഗീയ സംഘർഷത്തിലേക്ക് വഴിവെച്ചേക്കാം എന്നും കേരളം കോടതിയെ അറിയിച്ചു.(Kerala in Supreme Court in Sanjith murder case)
കേസിലെ അഞ്ച് പ്രതികളാണ് ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി. ഹമീദാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.
പ്രതികൾക്ക് നേരെ സഞ്ജിത്തിനെ പിന്തുണയ്ക്കുന്നവരുടെ ഭാഗത്തുനിന്ന് തിരിച്ചടിക്ക് സാധ്യതയുണ്ട്. ഇത് സംസ്ഥാനത്ത് വലിയ വർഗീയ സംഘർഷത്തിന് വഴിതുറക്കും. പ്രതികൾ കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ വിവരങ്ങളും സംസ്ഥാനം കോടതിയെ അറിയിച്ചു.
2022 നവംബർ 15-ന് രാവിലെയാണ് എലപ്പുള്ളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർഎസ്എസ് ബൗദ്ധിക് പ്രമുഖുമായിരുന്ന സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിൽ. കിണാശ്ശേരി മമ്പ്രത്ത് വെച്ചായിരുന്നു സംഭവം. കേസിൽ ആകെ 24 പേരാണ് പ്രതികൾ.