കൊച്ചി: ജയിൽ തടവുകാരുടെ വേതനം വർദ്ധിപ്പിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി (Jail Prisoners Wage Hike). വേതനം പുതുക്കി നിശ്ചയിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വേതന വർദ്ധനവ് കേവലം സാമ്പത്തികമായ ഒരു കാര്യമല്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. തടവുകാരുടെ അന്തസ്സ് നിലനിർത്തുന്നതിനും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും ഈ നടപടി അത്യാവശ്യമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തടവുകാരുടെ വേതനത്തിൽ സർക്കാർ ഇപ്പോൾ മാറ്റം വരുത്തിയത്.
ജയിൽ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭവും തടവുകാരുടെ അദ്ധ്വാനവും കണക്കിലെടുത്താണ് ഈ വർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. ഹർജിയിൽ ഉന്നയിച്ചിട്ടുള്ള പരാതികൾക്ക് നിയമപരമായ അടിസ്ഥാനമില്ലെന്ന് കണ്ടാണ് കോടതി നടപടി.

