കോഴിക്കോട് : കേരളത്തിൽ അതിദാരിദ്ര്യ നിർമാർജ്ജനം നടന്നത് എൽഡിഎഫ് സർക്കാർ ഉള്ളത് കൊണ്ട് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ എല്‍ഡിഎഫ് പ്രകടനപത്രിക ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ പ്രകാശിപ്പിച്ചു.
ഒന്നരലക്ഷത്തോളം കോടി രൂപയുടെ പശ്ചാത്തല വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കാനായിട്ടുണ്ട്. വിവിധ മേഖലകളിൽ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ എൽഡിഎഫിന് കരുത്തായി. എല്‍ഡിഎഫ് ഇല്ലെങ്കില്‍ ഇതൊന്നും നടക്കില്ലെന്ന തോന്നല്‍ ജനങ്ങളെ സര്‍ക്കാരിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ദരിദ്ര ഇന്ത്യയില്‍ കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി.
കേന്ദ്ര സർക്കാർ കേരളത്തോട് പകപോക്കൽ നിലപാടാണ് സ്വീകരിച്ചത്. ആവശ്യമായ ഘട്ടങ്ങളിൽ കേന്ദ്ര സർക്കാർ സഹായിച്ചില്ല. ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള പുനരധിവാസം ജനുവരിയോടെ നടപ്പാക്കാനാവും. 100 വീട് ഡിവൈഎഫ്‌ഐ പ്രഖ്യപിച്ചു. അവര്‍ വാക്കുപാലിച്ചു. 100 വീട് പ്രഖ്യപിച്ച ചിലര്‍ ഇവിടെ വേറെയുമുണ്ട്. ജനുവരിയില്‍ സര്‍ക്കാര്‍ വീടുകള്‍ പൂര്‍ത്തിയാക്കും. ലൈഫ് മിഷനില്‍ ശേഷിക്കുന്ന വീടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയില്‍ പൈപ്പ്‌ലൈന്‍ എല്‍ഡിഎഫ് പൂര്‍ത്തിയാക്കി. ഇതൊക്കെ സാധ്യമായത് എല്‍ഡിഎഫ് ഉള്ളതുകൊണ്ടാണ്. സര്‍ക്കാരിന് പ്രതിബദ്ധത ഉണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ജലപാത 600 കിലോമീറ്റര്‍ ദൂരത്തില്‍ ഒരുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കോവളം-ചേറ്റുവ ജലപാത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.