

തിരുവനന്തപുരം: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെയാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ആശുപത്രികൾക്ക് പുറമെ ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, ആയുഷ് കേന്ദ്രങ്ങൾ എന്നിവയ്ക്കും ഈ ഉത്തരവ് ബാധകമാണ്.
ചികിത്സാ പാക്കേജുകൾ, പരിശോധനാ നിരക്കുകൾ, കൺസൾട്ടേഷൻ ഫീസ് എന്നിവ റിസപ്ഷനിൽ കൃത്യമായി പ്രദർശിപ്പിക്കണം. പ്രദർശിപ്പിച്ച തുകയേക്കാൾ കൂടുതൽ ഈടാക്കാൻ പാടില്ല.അടിയന്തര സാഹചര്യത്തിൽ എത്തുന്ന രോഗിക്ക് പ്രാഥമിക ചികിത്സ നൽകേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്വമാണ്. മുൻകൂർ തുകയടച്ചില്ലെന്നോ രേഖകളില്ലെന്നോ ഉള്ള കാരണത്താൽ ചികിത്സ വൈകിപ്പിക്കരുത്.
ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം. ഇനം തിരിച്ചുള്ള (Itemized) ബിൽ നിർബന്ധമായും നൽകിയിരിക്കണം.
എല്ലാ ആശുപത്രികളിലും പരാതി പരിഹാര ഓഫീസർ ഉണ്ടാകണം. അദ്ദേഹത്തിന്റെ ഫോൺ നമ്പറും ഇമെയിൽ വിലാസവും മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം.
പരാതികൾ എവിടെ അറിയിക്കണം?
ലഭിക്കുന്ന പരാതികളിൽ 7 പ്രവൃത്തി ദിനത്തിനുള്ളിൽ തീർപ്പുണ്ടാക്കണം.ഗുരുതരമായ പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറാം. നിയമലംഘനം നടത്തുന്ന ആശുപത്രികൾക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലോ പോലീസിലോ പരാതി നൽകാം. ചീഫ് സെക്രട്ടറിക്കോ ഡി.ജി.പിക്കോ നേരിട്ട് പരാതി നൽകാനും വ്യവസ്ഥയുണ്ട്.
രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.