തിരുവനന്തപുരം : കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കേരളത്തിന്റെ ഉദയമെന്നും ഇത് നവകേരളത്തിലേക്കുള്ള ചവിട്ടുപടിയെന്നും അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ച്. തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. മന്ത്രി എം.ബി. രാജേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടിയാണ് വിശിഷ്ടാതിഥി. എട്ടുമാസത്തിന് ശേഷമാണ് മമ്മൂട്ടി പൊതുചടങ്ങിലെത്തുന്നത്.
ഒരു മനുഷ്യ ജീവിയും വിശപ്പിന്റേയോ കൊടും ദാരിദ്ര്യത്തിന്റേയോ ആഘാതത്തിൽ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂർത്തത്തിൽ ഇതിൽ ഭാഗഭാക്കാകുകയും ഇതിന് നേതൃത്വം കൊടുക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്ത എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.ഐക്യ കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനമാണ് ഇന്ന്. ഏവരുടേയും സ്വപ്നസാക്ഷാത്കാരം ഈ ദിനത്തിൽ തന്നെ ആകുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്.
ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ദുരവസ്ഥയെ നാം ചെറുത്തുതോൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ഫലപ്രദമായി ഇടപെട്ടത് നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരേ മനസ്സോടെ അതിൽ സഹകരിച്ചു.കേരളത്തിൽ ഇടവേളകളിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ പുരോഗമന സർക്കാരുകൾ പുതിയ കേരളം വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരള മോഡൽ എന്ന രീതിയിൽ ലോകം വിശേഷിപ്പിച്ച കാര്യങ്ങൾക്ക് ഇടയാക്കിയത് ഇത്തരത്തിലുള്ള ഇടപെടലുകളാണെന്ന് അദ്ദേഹം പറഞ്ഞു.
64006 കുടുംബങ്ങളിൽ വിവിധ ഘട്ടങ്ങളിലായി 64005 കുടുംബങ്ങൾ അതിദാരിദ്ര്യമുക്തമായിരുന്നു. എന്നാൽ, ഒരു കുടുംബമാണ് ബാക്കിയുണ്ടായിരുന്നത്. അതിന് ഒരു സാങ്കേതിക പ്രശ്നമുണ്ടായിരുന്നു. ആ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി മന്ത്രിസഭയുടെ മുമ്പിൽ വന്നു. ആ പ്രശ്നവും പരിഹരിച്ചു. അതോടെ തയ്യാറാക്കിയ വെബ്സൈറ്റിൽ ബാക്കിയുണ്ടായിരുന്ന അതിദാരിദ്രരുടെ പട്ടികയിൽ ഒന്ന് എന്ന സ്ഥാനത്ത് പൂജ്യം എന്നായി. ഞങ്ങളെല്ലാം കണ്ടുനിൽക്കേ 64006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായി സാക്ഷ്യപ്പെട്ടു.
ലോകത്തിന് മുന്നിൽ നാം ആത്മാഭിനത്തോടെ തല ഉയർത്തി നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത് തട്ടിപ്പല്ല, യാഥാർഥ്യമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ പരമാർശം കേൾക്കേണ്ടിവന്നുവെന്നും വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുന്നതിന്റെ ചാരിതാർഥ്യം സർക്കാരിനുണ്ട്. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണിത്. ലൈഫ് ഭവൻ പദ്ധതിയിലൂടെ 4,70,000 വീടുകൾ യാഥാർഥ്യമാക്കിയെന്നും ജനം സന്തുഷ്ടരാണെണ്.നമുക്ക് ഒരു ഭൂതകാലം ഉണ്ട്. അവിടെ നിന്ന് പലവിധ ക്ലേശങ്ങൾ താണ്ടിയാണ് നാം ഇവിടേക്ക് എത്തിയത്.
പുതിയ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഇടതുപക്ഷ സർക്കാരുകൾ നേതൃത്വം നൽകി. കേരളാ മോഡൽ എന്ന് ലോകം വിളിച്ചു. കേരളം വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള ജീവിതനിലവാരത്തിലേക്ക് ഉയർത്തുക, വികസിത രാജ്യങ്ങളിലെ ജീവനിലവാര തോതിലേക്ക് നമ്മുടെ നാടിനെ ഉയർത്തുക- ഇതാണ് നവകേരള നിർമിതിയുടെ സുപ്രധാന ലക്ഷ്യമായി കണ്ടത്. മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാള് താഴെയാണ് കേരളമെന്നും ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുന്നു കൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. പ്രസവചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ്. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലേത്.167.9 ബില്യൺ ഡോളർ മാത്രമാണ് നമ്മുടെ സംസ്ഥാനത്തിന്റെ ജിഡിപി. എന്നാൽ, അമേരിക്കയുടേത് 30.51 ട്രില്യൺ ഡോളറാണ്. അത്തരത്തിലുള്ള ഒരു സാമ്പത്തിക ഭീമനാണ് അമേരിക്ക. എങ്ങനെയാണ് അവരെ മറികടന്ന് നമുക്ക് മുമ്പിലെത്താനായത്. അവരുടെ ജിഡിപിയുടെ 0.55 ശതമാനം മാത്രമാണ് നമുക്കുള്ളത്. എന്നിട്ടും നമുക്ക് അമേരിക്കയെ മറികടക്കാനായയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.