

തിരുവനന്തപുരം: ക്രിസ്മസ് വാരത്തിൽ കേരളത്തിൽ മദ്യവിൽപനയിൽ സർവ്വകാല റെക്കോർഡ്. ഡിസംബർ 22 മുതൽ 25 വരെയുള്ള നാല് ദിവസങ്ങളിലായി 332.62 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 19 ശതമാനത്തിന്റെ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ക്രിസ്മസ് തലേന്നായ ഡിസംബർ 24-ന് മാത്രം 114.45 കോടി രൂപയുടെ മദ്യമാണ് മലയാളികൾ വാങ്ങിക്കൂട്ടിയത്.
തൃശൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പുതുതായി ആരംഭിച്ച പ്രീമിയം കൗണ്ടറുകൾ വിൽപന വർദ്ധിക്കാൻ പ്രധാന കാരണമായതായി വിലയിരുത്തപ്പെടുന്നു. തിരക്കില്ലാതെ മദ്യം വാങ്ങാനുള്ള സൗകര്യം കൂടുതൽ ഉപഭോക്താക്കളെ ആകർഷിച്ചു.
അതേസമയം , ശൂന്യമായ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി (Bottle Buyback Scheme) പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു കഴിഞ്ഞു. 2026 ജനുവരി ഒന്ന് മുതൽ ഈ പദ്ധതി സംസ്ഥാന വ്യാപകമായി പൂർണ്ണതോതിൽ നടപ്പിലാക്കുമെന്ന് ബെവ്‌കോ എം.ഡി. ഹർഷിത അട്ടല്ലൂരി അറിയിച്ചു. മദ്യക്കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.