

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും സെഞ്ചുറി കരുത്തിൽ കേരളം അനായാസം മറികടന്നു. 42.3 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കേരളം ലക്ഷ്യം കണ്ടത്.
ഓപ്പണിങ് വിക്കറ്റിൽ രോഹൻ കുന്നുമ്മലും സഞ്ജു സാംസണും ചേർന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന് കരുത്തായത്. 78 പന്തിൽ നിന്ന് 124 റൺസെടുത്ത രോഹൻ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറർ. സഞ്ജു സാംസൺ 95 പന്തിൽ 101 റൺസെടുത്തു. ഇരുവരും പുറത്തായ ശേഷം ബാബ അപരാജിതും വിഷ്ണു വിനോദും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
സ്കോർ ചുരുക്കത്തിൽ:
ജാർഖണ്ഡ്: 311/7 (50 ഓവർ)
കേരളം: 313/2 (42.3 ഓവർ)
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ജാർഖണ്ഡിനെ കുമാർ കുഷാഗ്രയുടെ (143) സെഞ്ചുറിയാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. 111-ന് 4 എന്ന നിലയിൽ തകർന്ന ജാർഖണ്ഡിനെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച കുഷാഗ്ര - അനുകുൽ റോയ് (72) സഖ്യം 176 റൺസ് കൂട്ടിച്ചേർത്ത് കരകയറ്റുകയായിരുന്നു. ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷൻ 21 റൺസെടുത്ത് പുറത്തായി. കേരളത്തിനായി എം.ഡി നിധീഷ് നാല് വിക്കറ്റും ബാബ അപരാജിത് രണ്ട് വിക്കറ്റും വീഴ്ത്തി.