തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയിലേറെ നീണ്ട രാഷ്ട്രീയ ചർച്ചകൾക്കും സി.പി.ഐയുടെ ശക്തമായ നിലപാടുകൾക്കും ഒടുവിൽ പി.എം. ശ്രീ പദ്ധതിയുടെ തുടർ നടപടികൾ നിർത്തിവെക്കാൻ കേരള സർക്കാർ തീരുമാനിച്ചു. സാങ്കേതികമായി പദ്ധതിയിൽ നിന്നുള്ള പിന്മാറ്റമല്ലെങ്കിലും, കരാർ റദ്ദാക്കാനുള്ള അന്തിമ അധികാരം കേന്ദ്ര സർക്കാരിനാണ്. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ തീരുമാനം നിർണായകമാകും.(Kerala backs away from PM SHRI scheme, Final authority lies with the Centre)
വിവാദം തണുപ്പിക്കാനുള്ള ഉപസമിതിപി.എം. ശ്രീ പദ്ധതി സംബന്ധിച്ച് എൽ.ഡി.എഫിൽ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിലാണ് കേരളം ഈ 'യൂ ടേൺ' എടുത്തത്. ഒപ്പിട്ട ധാരണാപത്രം പഠിക്കാനായി സി.പി.ഐയുടെ സമ്മർദ്ദത്തിന് വഴങ്ങി രൂപീകരിച്ച ഉപസമിതി ഉടൻ റിപ്പോർട്ട് നൽകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഈ സമിതിയുടെ രൂപീകരണം, പദ്ധതിയിലെ തർക്കം താൽക്കാലികമായി തണുപ്പിക്കാനുള്ള ഒരു രാഷ്ട്രീയ നീക്കം മാത്രമായി വിലയിരുത്തപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ വരുന്ന സാഹചര്യത്തിൽ സമിതിയുടെ പ്രവർത്തനം മന്ദഗതിയിലാകാനാണ് സാധ്യത.
ഈ പിന്നോട്ട് പോകൽ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കേന്ദ്രം തടഞ്ഞുവെച്ച സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ.) ഫണ്ടായ 925 കോടിയിൽ ആദ്യ ഗഡുവായ 300 കോടി ഉടൻ ലഭിക്കുമെന്ന ഘട്ടത്തിലാണ് ഈ നീക്കം.എസ്.എസ്.കെ. ഫണ്ട് വിതരണം സംബന്ധിച്ച നടപടിക്രമങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഏറ്റവും അവസാന ഘട്ടത്തിലെത്തിയിരുന്നു. പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാഭ്യാസ വകുപ്പിലെയും എസ്.എസ്.കെ.യിലെയും ഉദ്യോഗസ്ഥർ വിശ്വസിച്ചിരുന്നെങ്കിലും കേരളത്തിന്റെ നിലപാട് മാറ്റം കേന്ദ്രം ശ്രദ്ധിച്ചു. ഇതോടെ എസ്.എസ്.കെ. ഫണ്ട് വിതരണം അനിശ്ചിതത്വത്തിലായി.
ഫണ്ടിന്റെ പ്രാധാന്യം ആവർത്തിച്ച വിദ്യാഭ്യാസ മന്ത്രിയും ഇതോടെ സമ്മർദ്ദത്തിലായി.മുമ്പ് പഞ്ചാബ് പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയപ്പോൾ കേന്ദ്രം എസ്.എസ്.കെ. ഫണ്ട് തടഞ്ഞുവെക്കുകയും, പിന്നീട് പദ്ധതിയിൽ വീണ്ടും ചേർന്നതിന് ശേഷമാണ് പണം അനുവദിക്കുകയും ചെയ്തത്. ഈ സാഹചര്യത്തിൽ, കേരളത്തിന്റെ പുതിയ തീരുമാനം ഫണ്ടിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്.