Kerala Assembly : നാലാം ദിനവും നിയമസഭ പ്രക്ഷുബ്‌ധം : ബാനറുമായി പ്രതിപക്ഷം, സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കം
തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദം സംബന്ധിച്ച് ഇന്നും നിയമസഭ പ്രക്ഷുബ്ധം. തുടർച്ചയായ നാലാം ദിനമാണ് സഭ ബഹളത്തിൽപ്പെടുന്നത്. സഭാ നടപടികൾ ആരംഭിച്ചപ്പോൾ പ്രതിപക്ഷ നേതാവ് സംസാരിച്ചു. അദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്‌മിങ്ങിനെ കുറിച്ചും പരാമർശിച്ചു. (Kerala Assembly Session today)
വാച്ച് ആൻഡ് വാർഡിനെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിടെ സ്പീക്കറും വി ഡി സതീശനും തമ്മിൽ വാക്കുതർക്കമുണ്ടായി. താൻ സംസാരിക്കുമ്പോൾ ഇടപെടരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബാനറുമായി നടുത്തളത്തിലേക്കിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. അത് പിടിച്ചുവാങ്ങാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡിനോട് ഉത്തരവിട്ടു. ഇത് വീണ്ടും പ്രതിഷേധത്തിനിടയാക്കി.
പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. സ്പീക്കറെ പ്രതിരോധിച്ച് ഭരണപക്ഷ എംഎൽഎമാർ രംഗത്തെത്തി. ഒരു വനിതയെ ആക്രമിച്ചെന്നാണ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. പ്രതിപക്ഷനേതാവ് ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ പ്രതിപക്ഷം നീക്കം നടത്തുകയാണെന്നും സ്പീക്കറും പറഞ്ഞു. ബാനർ മാറ്റാൻ നിർദേശം നൽകണമെന്ന് മന്ത്രി ഗണേഷ് കുമാർ ആവശ്യപ്പെട്ടു.