തിരുവനന്തപുരം : നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ പോലീസ് അതിക്രമങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് സ്റ്റാലിന്റെ റഷ്യ അല്ലെന്നും, ജനാധിപത്യ കേരളമാണെന്നും അദ്ദേഹം പറഞ്ഞു. (Kerala Assembly Session)
മുഖ്യമന്ത്രി സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി ആഭ്യന്തര വകുപ്പിൻ്റെ ചുമതല ഒഴിയണം എന്നും സതീശൻ ആവശ്യപ്പെട്ടു. ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയെ തല്ലിക്കൊന്ന പോലീസിനെയാണ് ഭരണപക്ഷം ന്യായീകരിക്കുന്നതെന്നും, ടി പി കേസ് പ്രതികളെ കൊണ്ടുയത് ഫൈവ് സ്റ്റാര്‍ ഹോട്ടലിൽ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊലീസിലെ ഏറാൻമൂളികൾക്ക് സർക്കാർ പ്രോത്സാഹനം നൽകുന്നുവെന്നും കുന്നംകുളം, പീച്ചി, പേരൂർക്കട കേസുകളെ ഉൾപ്പെടെ ഉദ്ധരിച്ച് സതീശൻ പറഞ്ഞു. കുറ്റക്കാരെപുറത്താക്കുന്നത് വരെ സമരം തുടരുമെന്നു പറഞ്ഞ അദ്ദേഹം, അവരെ സർവ്വീസിൽ നിന്ന് പുറത്താക്കുമോയെന്ന് മുഖ്യമന്ത്രിയോട് ചോദിക്കുകയും ചെയ്തു.
അതേസമയം, പ്രതിപക്ഷ നേതാവിൻ്റെ വിമർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വച്ചല്ല, നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും അദ്ദേഹം തിരിച്ചടിച്ചു. കമ്മ്യൂണിസ്റ്റുകാരെ പോലീസ് ക്രൂരമായി നേരിട്ടുവെന്നും, കുറുവടി പടയെ പോലും ഇറക്കിയെന്നും പറഞ്ഞ പിണറായി, ലോക്കപ്പിന് അകത്തിട്ട് ഇടിച്ച് കൊല്ലുന്ന അവസ്ഥ വരെ ഉണ്ടായിട്ടില്ലേയെന്നും ചോദിച്ചു.
ബ്രിട്ടീഷ് കാലത്തെ പൊലീസിനെ കുറിച്ച് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഏതാനും ചിലർ തെറ്റ് ചെയ്‌താൽ സംരക്ഷിക്കേണ്ട ബാധ്യത തങ്ങൾക്കില്ല എന്നും, പോലീസിൽ മാറ്റം കൊണ്ടുവരാനാണ് എൽ ഡി ഫ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.