തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. പത്തുവർഷത്തെ സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ഗവർണർ, സംസ്ഥാനം സാമ്പത്തികമായി വികസന പാതയിലാണെന്ന് പ്രഖ്യാപിച്ചു. അതേസമയം, കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഒഴിവാക്കാതെയാണ് അദ്ദേഹം പ്രസംഗം നടത്തിയത്.
അതിദാരിദ്ര്യനിർമാർജനത്തിൽ കേരളം കൈവരിച്ച നേട്ടം ഗവർണർ എടുത്തുപറഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതാണ് നവകേരള ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനം സ്വന്തം വരുമാനം വർധിപ്പിക്കുകയും ചെലവുകൾ പരിമിതപ്പെടുത്തുകയും ചെയ്തു. വിഴിഞ്ഞം തുറമുഖത്തിന്റെ വരവ് കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ കുതിപ്പേകുമെന്ന് ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു.
ശിശുമരണ നിരക്ക് കുറഞ്ഞതും തൊഴിലുറപ്പ് പദ്ധതിയിലെ മികവും ക്രമസമാധാന പരിപാലനവും പ്രസംഗത്തിൽ പരാമർശിച്ചു. തടസ്സമില്ലാത്ത വൈദ്യുതിയും യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങളും അദ്ദേഹം ഉറപ്പുനൽകി.
കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ ഗവർണർ ഒഴിവാക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും, പ്രസംഗത്തിൽ കടുത്ത വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര തീരുമാനത്തെ അദ്ദേഹം വിമർശിച്ചു. കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരത്തിന്മേൽ കൈകടത്തുകയാണെന്നും ഗവർണർ സഭയിൽ പറഞ്ഞു.
മാർച്ച് 26 വരെ നീളുന്ന സഭയിൽ ജനുവരി 29-നാണ് ബജറ്റ് അവതരിപ്പിക്കുന്നത്.