
തിരുവനന്തപുരം: ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ബാറ്റർമാരുടെ വെടിക്കെട്ട് പ്രകടനങ്ങളെ ആശ്രയിച്ചായിരിക്കും ഈ സീസണിൽ ടീമുകളുടെ വിജയമെന്ന് ടീം ക്യാപ്റ്റന്മാർ. കെസിഎൽ സീസൺ -2 വിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.മഴ മാറിനിന്നാൽ ആവേശകരമായ മത്സരങ്ങൾക്ക് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുമെന്ന് ക്യാപ്റ്റൻമാർ അഭിപ്രായപ്പെട്ടു.ഓൾ റൗണ്ട് പ്രകടനങ്ങൾ ടീമുകൾക്ക് നിർണായകമാകുമെന്നും എല്ലാ ടീമുകളും തുല്യശക്തികളായതുകൊണ്ട് പ്രവചനാതീതമായിരിക്കും ഓരോ മത്സരവുമെന്നും ക്യാപ്റ്റന്മാർ പറഞ്ഞു.
ആദ്യസീസണിലെ ജേതാക്കളായ കൊല്ലത്തിന് കൂടുതൽ കരുത്ത് പകരുന്നത് മികച്ച സ്പിന്നർമാരായിരിക്കുമെന്ന് ഏരീസ് കൊല്ലം സെയിലേഴ്സ് ക്യാപ്റ്റൻ സച്ചിൻ ബേബി. ആലപ്പി റിപ്പിൾസ് ഓൾ റൗണ്ട് പ്രകടനം കാഴ്ച്ച വെയ്ക്കാൻ കരുത്തുള്ള ടീമാണന്ന് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും കളിയുടെ ഗതിയെ തിരിച്ചു വിടാൻ പ്രാപ്തിയുള്ള ടീമാണ്
തൃശൂർ ടൈറ്റൻസ് എന്നും
ക്യാപ്റ്റൻ സിജോ മോൻ ജോസഫും പറഞ്ഞു. മികച്ച ബൗളിങ് നിരയും ഇത്തവണ ടീമിന് കൂടുതൽ കരുത്തുപകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാ അർത്ഥത്തിലും ഒരു ബാലൻസിങ് ടീമായിട്ടാണ് ഇത്തവണ ട്രിവാൻഡ്രം റോയൽസ് എത്തുന്നതെന്ന് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് പറഞ്ഞു. ബാറ്റിംഗിനൊപ്പം തന്നെ മികച്ച ബൗളിംഗ് നിരയും ടീമിന്റെ ശക്തിയാണ്. കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നായകൻ രോഹൻ കുന്നുമ്മൽ പറഞ്ഞു.സ്റ്റാർ സ്പോർട്‌സ് സംപ്രേഷണം ചെയ്യുന്നതിനാൽ കെ.സി.എൽ. മത്സരങ്ങൾ രാജ്യം മുഴുവൻ ചർച്ചയാകുമെന്ന പ്രതീക്ഷയും കാപ്റ്റൻമാർ പങ്കുവെച്ചു.ഇന്ത്യൻ ടീമിലേക്ക് ഉൾപ്പെടെ വഴിതുറക്കാൻ കെ.സി.എൽ. സഹായിക്കുമെന്ന് താരങ്ങളുടെ കണക്കുകൂട്ടൽ. ആദ്യ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഏറ്റുമുട്ടും. തുടർന്ന് അദാനി ട്രിവാൻഡ്രം റോയൽസ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നേരിടും. ഒരു ദിവസം രണ്ട് മത്സരമാകും ഉണ്ടാകുക.