തിരുവനന്തപുരം : ഷാഫി പറമ്പിൽ എം പിക്കെതിരായ പോലീസ് അക്രമത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ എം പി രംഗത്തെത്തി. അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫിയെ കാണാൻ പോകുന്ന അവസരത്തിലാണ് പ്രതികരണം നടത്തിയത്. (KC Venugopal on attack against Shafi Parambil MP)
ഷാഫിക്കെതിരായ കേസ് ശബരിമല കൊള്ളയിൽ നിന്ന് രക്ഷപ്പെടാനുള്ള സർക്കാർ ശ്രമം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വത്ത് കവർന്നെടുത്ത ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഷാഫി പറമ്പിൽ എം പിക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തിയിട്ടില്ല എന്ന പോലീസിൻ്റെ വാദങ്ങൾ പൊളിയുന്നു. പേരാമ്പ്രയിൽ അദ്ദേഹത്തെ പോലീസ് ലാത്തി കൊണ്ട് മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തായി. ഇന്നലെ പോലീസ് നൽകിയ വിശദീകരണം ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ്. എന്നാൽ, ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശിയത്. ഷാഫിയുടെ തലയിലും മൂക്കിലും പരിക്കേറ്റിരുന്നു.
പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെ മർദ്ദിച്ചതിന് പിന്നാലെ പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തുവെന്ന് വിവരം. പോലീസിനെ ആക്രമിച്ചുവെന്നാണ് എഫ് ഐ ആർ. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ എന്നിവരുൾപ്പടെ 692 പേർക്കെതിരെയാണ് കേസ്. അതേസമയം, പോലീസ് നടപടിയിൽ ഷാഫിയുടെ മൂക്കിന് പൊട്ടൽ ഉണ്ടാവുകയും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത വിവരം പുറത്ത് വരുന്നത്.
പോലീസ് ഷാഫി പറമ്പിൽ എം പിയെ മർദ്ദിച്ച സംഭവത്തിൽ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ഇന്ന് വൈകുന്നേരം 3 മണിക്ക് പേരാമ്പ്രയിൽ യു ഡി എഫ് പ്രതിഷേധ സംഗമം നടത്തും. പരിപാടി കെ സി വേണുഗോപാൽ എം പി ഉദ്‌ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പലയിടത്തും പ്രതിഷേധങ്ങൾ നടന്നിരുന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ നീക്കിയത്. പലയിടത്തും ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിന് ശേഷം പിന്തിരിയുകയായിരുന്നു. തിരുവനന്തപുരത്ത് ഷാഫിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. കൊല്ലത്തും രാത്രി വൈകിയും പ്രതിഷേധം നടത്തി. എറണാകുളത്ത് ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.