
അറ്റകുറ്റപ്പണികൾക്കായി നവകേരള ബസ് ബെംഗളൂരുവിലേക്ക് മാറ്റി. ബസ് കട്ടപ്പുറത്ത് ആയത് വിവാദമായതോടെയാണ് നടപടി. അറ്റകുറ്റപ്പണിക്കായി ബംഗളൂരുവിലെ ബസ് നിർമ്മിച്ച പ്രകാശ് കോച്ച് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റിയെന്നാണ് വിശദീകരണം. ശുചിമുറി ഒഴിവാക്കി സീറ്റ് വയ്ക്കുന്നതടക്കമുള്ള അറ്റകുറ്റപ്പണികളാണ് ബസിൽ നടക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ഒരു മാസത്തിൽ അധികമായി കോഴിക്കോട്ടെ റീജിയണൽ വർക് ഷോപ്പിലായിരുന്നു ബസ്. ജൂലായ് 21നാണ് അവസാനമായി നവകേരള ബസ് സർവീസ് നടത്തിയത്.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് മേയ് അഞ്ച് മുതലാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയത്. എന്നാൽ യാത്രക്കാരില്ലാതെ വന്നതോടെ സർവീസ് മുടങ്ങി.