

കാർത്തികപ്പള്ളി: കാർത്തികപ്പള്ളിയിലെ എയ്ഡഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ ഒറിജിനലാണെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്.
1971-ന് മുൻപുള്ള തോക്കുകളിൽ ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്ന വെടിയുണ്ടകളാണിവ. നിലവിലുള്ള പുതിയ കാലത്തെ തോക്കുകളിൽ ഇവ ഉപയോഗിക്കാൻ സാധിക്കില്ല. നവംബർ അവസാന വാരത്തിൽ സ്കൂളിൽ അധ്യാപകർ നടത്തിയ ബാഗ് പരിശോധനയ്ക്കിടെയാണ് രണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്.
എങ്ങനെ കുട്ടിയുടെ കയ്യിലെത്തി?
വെടിയുണ്ടകൾ തന്റെ സുഹൃത്ത് തന്നതാണെന്ന് വിദ്യാർഥി മൊഴി നൽകി. ഈ സുഹൃത്തായ കുട്ടിയുടെ ബന്ധു ഒരു സൈനിക ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് കുട്ടികൾ വെടിയുണ്ടകൾ കൈക്കലാക്കി സഹപാഠികൾക്ക് വിതരണം ചെയ്തതാകാമെന്നാണ് പോലീസ് വിലയിരുത്തൽ. സമാനമായ രീതിയിൽ മറ്റൊരു കുട്ടിയുടെ പക്കൽ നിന്നും തൃക്കുന്നപ്പുഴ പോലീസ് വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. ഇവയും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
സ്കൂൾ വിദ്യാർഥികൾക്കിടയിൽ വെടിയുണ്ടകൾ എത്തിയത് ഗൗരവകരമായ സുരക്ഷാ വീഴ്ചയായാണ് അധികൃതർ കണക്കാക്കുന്നത്. സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.