കോഴിക്കോട്: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യാമാതാവിന്റെ വീടിന് തീയിട്ട യുവാവ് മുക്കം പോലീസിന്റെ പിടിയിലായി. കാരശേരി വലിയപറമ്പ് സ്വദേശി ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
റഷീദ് തന്റെ ഭാര്യയെ വാടകവീട്ടിൽ വെച്ച് പതിവായി മർദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മർദനം കടുത്തതോടെ മാതാവ് ജമീല ഇത് ചോദ്യം ചെയ്യുകയും റഷീദുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. മർദനമേറ്റ ഭാര്യയെ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്ത് ജമീലയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇതിന് പിന്നാലെയാണ് പുലർച്ചെയോടെ റഷീദ് വീട്ടിലെത്തി തീയിട്ടത്. വീടിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പോലീസ് റഷീദിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുടുംബകലഹത്തെത്തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാഗ്യവശാൽ വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.



