

കണ്ണൂർ: സി.പി.എം പ്രവർത്തകനെ വീട് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ പത്ത് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കൊമ്മൽവയൽ വാർഡ് നിയുക്ത കൗൺസിലർ യു. പ്രശാന്ത് ഉൾപ്പെടെയുള്ള ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.
പ്രതികൾക്ക് വിവിധ വകുപ്പുകളിലായി 36 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതികൾ ഉയർന്ന ശിക്ഷയായ 10 വർഷം തടവിൽ കഴിയേണ്ടി വരും. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതികൾ പിഴയും ഒടുക്കേണ്ടതുണ്ട്.
2007 ഡിസംബർ 15-ന് രാത്രിയാണ് കേസിനാസ്പദമായ ക്രൂരമായ ആക്രമണം നടന്നത്. സി.പി.എം പ്രവർത്തകനായ രാജേഷിനെ വധിക്കാനായി സംഘം ചേർന്ന പ്രതികൾ വീട് കയറി ആക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷമാണ് സംഘം രാജേഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇത് തടയാൻ ശ്രമിച്ച രാജേഷിന്റെ സഹോദരനും പിതൃസഹോദരി ചന്ദ്രമതിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
യു. പ്രശാന്ത് ഉപ്പേട്ട (49), രാധാകൃഷ്ണൻ (54), രാധാകൃഷ്ണൻ (52), പി.വി. സുരേഷ് (50), എൻ.സി. പ്രശോഭ് (40), ജിജേഷ് (42), കെ. സുധീഷ് (42), പ്രജീഷ് (45), പറമ്പത്ത് മനോജ് (54), ഒ.സി. രൂപേഷ്, മീത്തൽ മനോജ് (40) എന്നിവരാണ് കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
ഏകദേശം 18 വർഷത്തോളം നീണ്ട നിയമനടപടികൾക്ക് ഒടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.