

തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുക്കുന്നു. മരിച്ച ഗ്രീമയുടെ ഭർത്താവിനെതിരെ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുക്കുക. ഗ്രീമയും മാതാവ് സജ്ജനയും എഴുതിയ ആത്മഹത്യാക്കുറിപ്പിലെ ഗുരുതര വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൂന്തുറ പോലീസിന്റെ നടപടി.
200 പവൻ സ്വർണം സ്ത്രീധനമായി വാങ്ങിയിട്ടും ഉണ്ണികൃഷ്ണൻ മാനസികമായി പീഡിപ്പിക്കുന്നത് തുടർന്നുവെന്ന് കത്തിൽ പറയുന്നു.
സ്വത്തിൽ അവകാശമില്ല: ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിനോ മറ്റ് സ്വത്തുക്കൾക്കോ ഉണ്ണികൃഷ്ണന് യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്ന് ഇരുവരും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വെച്ചുണ്ടായ കടുത്ത അധിക്ഷേപമാണ് ആത്മഹത്യയിലേക്ക് നയിച്ച പെട്ടെന്നുള്ള കാരണമെന്ന് കുറിപ്പിൽ സൂചിപ്പിക്കുന്നു.കമലേശ്വരം സ്വദേശികളായ സജ്ജന (53), മകൾ ഗ്രീമ (33) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉണ്ണികൃഷ്ണനെ ഉടൻ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.