കൽപ്പറ്റയിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം: ഒരാൾ കൂടി പിടിയിൽ; പ്രതികളുടെ എണ്ണം മൂന്നായി | Kalpetta assault case
കൽപ്പറ്റ: കൗമാരക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാളെക്കൂടി കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. കൽപ്പറ്റ മെസ് ഹൗസ് റോഡിൽ താമസിക്കുന്ന 16 വയസ്സുകാരനെ മർദിച്ച കേസിൽ നേരത്തെ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു.
മോശം വാക്ക് ഉപയോഗിച്ചു എന്നാരോപിച്ചായിരുന്നു 21-ാം തീയതി സംഘം മർദനം അഴിച്ചുവിട്ടത്. വടികൊണ്ട് അടിക്കുകയും മുഖത്ത് ചവിട്ടുകയും ചെയ്യുന്ന ക്രൂരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മർദനത്തിന് ശേഷം കുട്ടിയെക്കൊണ്ട് നിർബന്ധപൂർവ്വം കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തിയതും സംഘത്തിലുണ്ടായിരുന്നവർ തന്നെയാണ്.
പിടിയിലായ മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) നിർദ്ദേശപ്രകാരം ഇവർക്ക് ആവശ്യമായ കൗൺസിലിംഗ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
മർദനമേറ്റ വിവരം കുട്ടി വീട്ടിൽ പറയാതിരുന്നതിനാൽ പോലീസ് ഇടപെട്ടതിന് ശേഷമാണ് രക്ഷിതാക്കൾ പരാതി നൽകിയത്. കൗമാരപ്രായക്കാർക്കിടയിൽ വർധിച്ചുവരുന്ന ഇത്തരം അക്രമ പ്രവണതകളെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. പ്രദേശത്തെ മറ്റ് സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിശോധിച്ച് സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് കൽപ്പറ്റ പോലീസ് അറിയിച്ചു.

