തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. സ്വർണ്ണക്കടത്തിലെ പ്രധാന ഇടനിലക്കാരനായ കൽപേഷിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നു. താൻ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന് എത്തിച്ചു നൽകിയതായി കൽപേഷ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.(Kalpesh makes crucial revelations in Sabarimala gold theft case )
കൽപേഷ് രാജസ്ഥാൻ സ്വദേശിയാണ്, 31 വയസ്സുകാരനായ ഇയാൾ ചെന്നൈയിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരനാണ്. ജ്വല്ലറി ഉടമയായ ജെയിൻ്റെ നിർദ്ദേശപ്രകാരം പല സ്ഥലങ്ങളിൽ നിന്ന് സ്വർണ്ണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റ് സ്ഥലങ്ങളിൽ എത്തിക്കുന്നതാണ് ഇയാളുടെ ജോലി.
ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കൽപേഷ് വെളിപ്പെടുത്തി. കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി (പ്രത്യേക അന്വേഷണ സംഘം) ഇതുവരെ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും കൽപേഷ് കൂട്ടിച്ചേർത്തു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘം സ്വർണ്ണവും സുപ്രധാന തെളിവുകളും കണ്ടെടുത്തു. ബംഗളൂരു കേന്ദ്രീകരിച്ച് പോറ്റി നടത്തിയ കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകൾ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു. സ്വർണ്ണ വ്യാപാരി ഗോവർദ്ധനെ കേന്ദ്രീകരിച്ചാണ് എസ്.ഐ.ടി. അന്വേഷണം മുന്നോട്ട് പോകുന്നത്.
ദ്വാരപാലക പാളികൾ കൊണ്ടുപോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയതായി വിവരമുണ്ട്. വൈകിട്ട് നാലരയോടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള സംഘം തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. കസ്റ്റഡിയിലെടുത്ത സ്വർണമടക്കം അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.