കൊച്ചി: അർജന്റീനയുടെ ഫുട്ബോൾ മത്സരം ലക്ഷ്യമിട്ട് കൊച്ചിയിലെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം സ്പോൺസർക്ക് വിട്ടുനൽകി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് ഒരു കരാർ പോലും ഒപ്പിടാതെ. കോടികൾ ചെലവഴിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ടും ജിസിഡിഎയും (GCDA) സർക്കാർ സംവിധാനങ്ങളും സ്പോൺസറുമായി നിയമപരമായ കരാറിൽ ഏർപ്പെടാതിരുന്നത് പൊതുമുതൽ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.(Kaloor Stadium handed over to sponsor without contract, serious lapse)
ഈ മാസം ഒൻപതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കരാറുമായി ബന്ധപ്പെട്ട് ധാരണയായത്. ജിസിഡിഎ, സ്പോർട്സ് കേരള ഫൗണ്ടേഷൻ, സ്പോൺസർ ആന്റോ അഗസ്റ്റിൻ എന്നിവർ ചേർന്ന് ഒരു ത്രികക്ഷി കരാറിൽ ഒപ്പിടാനായിരുന്നു യോഗത്തിലെ തീരുമാനം. എറണാകുളത്തു നിന്നുള്ള മന്ത്രി പി. രാജീവ് അടക്കമുള്ളവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഈ ധാരണയ്ക്ക് ശേഷം ഇന്നുവരെ ത്രികക്ഷി കരാർ ഒപ്പിട്ടിട്ടില്ല.
നവംബറിൽ അർജന്റീന ടീം വരില്ല എന്ന് ഏതാണ്ട് ഉറപ്പിച്ച ശേഷം, ഒക്ടോബർ 24-നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവന്നത്. അതിനുശേഷം കരാറിന്റെ കാര്യത്തിൽ എന്ത് നടപടി ഉണ്ടായി എന്ന് വ്യക്തമല്ല. നിയമപരമായ പരിശോധനയ്ക്കായി പോലും നിയമവകുപ്പിൽ ഈ കരാറുമായി ബന്ധപ്പെട്ട രേഖകൾ എത്തിച്ചേർന്നിട്ടില്ല.
നിയമപരമായ കരാർ നിലവിലില്ലാത്ത സാഹചര്യത്തിലും സ്പോൺസർ സ്റ്റേഡിയത്തിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. കലൂർ സ്റ്റേഡിയത്തിന്റെ പിച്ച് ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനങ്ങളും പുതുക്കിപ്പണിയുന്നുണ്ട്. സ്റ്റേഡിയത്തിലെ കസേരകൾ പൂർണ്ണമായും ഇളക്കി മാറ്റി, അതോടൊപ്പം ഫ്ലഡ് ലൈറ്റുകളും നീക്കം ചെയ്തിട്ടുണ്ട്.
നവംബർ 30-നകം സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിച്ച് നൽകാം എന്നാണ് സ്പോൺസറുടെ വാഗ്ദാനം. ഒരു കരാർ പോലും ഒപ്പിടാതെയാണ് സ്പോൺസർ ഇത്രയും വലിയ നവീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.
കലൂർ രാജ്യാന്തര സ്റ്റേഡിയം ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള പൊതുമുതലാണ്. ഇത് ആർക്കെങ്കിലും കൈമാറ്റം ചെയ്യുകയോ ഉപയോഗിക്കാൻ നൽകുകയോ ചെയ്യണമെങ്കിൽ കൃത്യമായ കരാറുകളും വ്യവസ്ഥകളും വാടകയും നിശ്ചയിക്കേണ്ടതുണ്ട്. വാടക ഒഴിവാക്കി കൊടുക്കണമെങ്കിൽ പോലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തീരുമാനം ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ഈ നടപടിക്രമങ്ങൾ ഒന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.