

കൊച്ചി : കലൂർ സ്റ്റേഡിയം മൃദംഗ വിഷന് വിട്ടുനൽകിയതിലെ അഴിമതി ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയുള്ള വിജിലൻസിന്റെ അപേക്ഷയിൽ മൂന്ന് മാസമായിട്ടും മറുപടിയില്ല. വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം വഴിമുട്ടിയ നിലയിലാണ്. ജി.സി.ഡി.എ.യുടെ അഴിമതി മറച്ചുവെക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.(Kaloor stadium controversy, Permission for preliminary investigation delayed)
ഉമാ തോമസ് എം.എൽ.എ. വീണ് പരിക്കേൽക്കാൻ ഇടയായ നൃത്തപരിപാടിക്കായി മൃദംഗ വിഷന് ജി.സി.ഡി.എ. സ്റ്റേഡിയം നൽകിയതിൽ അഴിമതിയുണ്ടെന്നായിരുന്നു സ്വകാര്യ വ്യക്തി നൽകിയ പരാതി. പരാതിയെ തുടർന്ന് ജനുവരിയിൽ വിജിലൻസ് ജി.സി.ഡി.എ. ഓഫീസിൽ മിന്നൽ പരിശോധന നടത്തുകയും ചില രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പ്രാഥമിക പരിശോധനയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വിജിലൻസ് കണ്ടെത്തി. തുടർന്നാണ് വിജിലൻസ് ഡി.വൈ.എസ്.പി. വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്. കത്ത് നൽകി മൂന്ന് മാസമായിട്ടും അനുമതി ലഭിക്കാത്തതിനാൽ വിശദമായ അന്വേഷണത്തിലേക്ക് കടക്കാൻ വിജിലൻസിന് സാധിക്കുന്നില്ല.
എസ്റ്റേറ്റ് വിഭാഗം എതിർത്തിട്ടും മൃദംഗ വിഷന് കലൂർ സ്റ്റേഡിയം അനുവദിച്ചത് ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ ഇടപെടൽ മൂലമാണെന്ന് സൂചിപ്പിക്കുന്ന രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. ജി.സി.ഡി.എ.യും മൃദംഗ വിഷനും തമ്മിലുള്ള അഴിമതിയുടെ കൂട്ടുകെട്ടാണ് സ്റ്റേഡിയം വിട്ടുനൽകാൻ കാരണമെന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം.
അന്വേഷണത്തിന് അനുമതി നൽകാത്തത്, ജി.സി.ഡി.എ.യിലെ അഴിമതി മറച്ചുവെക്കാൻ സർക്കാർ കുടപിടിക്കുന്നതിൻ്റെ ഭാഗമാണെന്ന ആരോപണമാണ് നിലവിൽ പ്രധാനമായും ഉയരുന്നത്.