

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎൽഎ ഉമ തോമസ് വക്കീൽ നോട്ടീസ് അയച്ചു. സ്റ്റേഡിയം ഉടമകളായ ജിസിഡിഎ (GCDA), സംഘാടകരായ മൃദംഗവിഷൻ, ഓസ്കാർ ഇവന്റ് മാനേജ്‌മെന്റ് എന്നിവരെ എതിർകക്ഷികളാക്കിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.(Kaloor Stadium accident, Uma Thomas MLA demands Rs 2 crore compensation)
ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'മൃദംഗനാദം' നൃത്ത പരിപാടിക്കിടെ അപകടം നടന്നത്. വിഐപി ഗാലറിക്ക് മുകളിൽ താത്കാലികമായി നിർമ്മിച്ച വേദിയിൽ ഇരിപ്പിടത്തിലേക്ക് നീങ്ങുന്നതിനിടെ കാൽ വഴുതി 15 അടിയോളം താഴെയുള്ള കോൺക്രീറ്റ് സ്ലാബിലേക്ക് എംഎൽഎ വീഴുകയായിരുന്നു.
തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് 9 ദിവസം അബോധാവസ്ഥയിലായിരുന്നു. 46 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷം ആണ് ഇവർ ഡിസ്ചാർജ് ആയത്. തറനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ നിർമ്മിച്ച വേദിക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോ കൈവരികളോ ഉണ്ടായിരുന്നില്ല.
സംഘാടകരുടെ വിശ്വാസ്യത പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിയം അനുവദിച്ചതെന്ന് നോട്ടീസിൽ ആരോപിക്കുന്നു. അപകടം നടന്ന സമയത്ത് പ്രാഥമിക ചികിത്സയ്ക്കുള്ള സംവിധാനങ്ങളോ സ്ട്രെച്ചറോ പോലും സ്ഥലത്തുണ്ടായിരുന്നില്ല. പരിക്കിന്റെ ആഘാതം ഇപ്പോഴും തുടരുന്നതിനാലും ചികിത്സാ ചെലവുകൾക്കും കുടുംബത്തിനുണ്ടായ പ്രയാസങ്ങൾക്കുമായി 2 കോടി രൂപ നഷ്ടപരിഹാരം നൽകണം. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അഡ്വ. പോൾ ജേക്കബ് വഴി നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.