
എറണാകുളം: കലാഭവൻ നവാസിന്റെ പോസ്റ്റ് മാർട്ടം നടപടികൾ 10 മണിയോടെ പൂർത്തിയാകും(Kalabhavan Navas). കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമാർട്ടം നടക്കുക. ടൗൺ ഹാളിൽ വൈകിട്ട് 4 മണി മുതൽ 5.30 വരെ പൊതുദർശനം ഉണ്ടാകും. ശേഷം നവാസിന്റെ മൃതദേഹം ആലുവ ടൌൺ മസ്ജിദിൽ ഖബറടക്കും.
വെള്ളിയാഴ്ച രാത്രിയാണ് കലാഭവൻ നവാസ് ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടലിൽ കുഴഞ്ഞു വീണു മരിച്ചത്. ഹോട്ടൽ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. 8 മണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്ന നവാസിനെ 9 മണിക്കും കാണാതായതോടെയാണ് ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചെത്തിയത്. കുഴഞ്ഞു വീണു കിടക്കുന്ന നവാസിനെ ഉടൻ തന്നെ അടുത്തുള്ള ടാറ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് നവാസ് ചോറ്റാനിക്കരയിൽ എത്തിയത്. ഷൂട്ടിങ് പൂർത്തിയായതിനെ തുടർന്ന് ഇന്ന് മടങ്ങാൻ ഇരിക്കെയാണ് അപ്രതീക്ഷിത വിയോഗം.