ആലപ്പുഴ: കൈനകരിയിലെ അനിത വധക്കേസിൽ ഒന്നാം പ്രതിയായ നിലമ്പൂർ സ്വദേശി പ്രബീഷിന് കോടതി വധശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്നാണ് വിധി പറഞ്ഞത്. ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയതാണ് കേസിന് ആസ്പദമായ സംഭവം.(Kainakary Anitha murder case, Death penalty for the accused)
ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറിൽ നിന്ന് കണ്ടെത്തിയത്. അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷ് (ഒന്നാം പ്രതി), ഇയാളുടെ സുഹൃത്തും കൈനകരി സ്വദേശിനിയുമായ രജനി എന്നിവരായിരുന്നു കേസിലെ പ്രതികൾ.
വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയുമായും രജനിയുമായും അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ 2021 ജൂലൈ ഒൻപതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.