കണ്ണൂർ : കാപ്പ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന തൃശൂർ സ്വദേശിയായ ഗോപകുമാർ യുവതിയെ മൊബൈൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജയിൽ അധികൃതർ നടത്തിയ പരിശോധനയിൽ ഫോൺ പിടിച്ചെടുത്തു.(KAAPA prisoner calls and threatens woman in Kannur Central Jail)
ആമ്പല്ലൂർ സ്വദേശിയായ യുവതിയാണ് ഫോൺ വിളിച്ചതിൻ്റെ വിവരങ്ങൾ ഉൾപ്പെടെ ജയിൽ സൂപ്രണ്ടിന് പരാതി നൽകിയത്. വ്യാഴാഴ്ച രാത്രിയാണ് ഗോപകുമാർ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
യുവതിയുടെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് ജയിലിൽ നടത്തിയ പരിശോധനയിലാണ് ഗോപകുമാർ സാധനങ്ങൾ സൂക്ഷിക്കുന്ന കവറിൽ നിന്ന് ഫോൺ കണ്ടെത്തിയത്.
ഇയാൾ മുൻപും നിരവധി ആളുകളെ ജയിലിൽ നിന്ന് വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ജയിലിനകത്തെ ലഹരി ഉപയോഗത്തിനാണ് ഇയാൾ പണം ആവശ്യപ്പെടുന്നത്. പുറത്തുള്ള ആൾക്ക് ഓൺലൈൻ വഴി പണം നൽകിയാൽ ജയിലിനകത്ത് ലഹരിമരുന്ന് ലഭിക്കുന്നതിനാണ് ഈ ഫോൺ വിളിയെന്ന് പോലീസ് പറയുന്നു.
ഗോപകുമാർ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ 15-ാം നമ്പർ സെല്ലിൽ നിന്നാണ് ഫോൺ പിടികൂടിയത്. തുടർന്ന് ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി. ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.