തിരുവനന്തപുരം: വലിയ പ്രതിഷേധങ്ങൾക്കും തർക്കങ്ങൾക്കും വഴിവെച്ച കെ-ടെറ്റ് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു. സർക്കാർ അനുകൂല സംഘടനകൾ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് മരവിപ്പിച്ച ആദ്യ ഉത്തരവിലെ വിവാദ ഭാഗങ്ങൾ ഇതിൽ പരാമർശിച്ചിട്ടില്ല.(K-TET order revised, Qualifications now mandatory for teachers with disabilities)
ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി. ഇത് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായി മാനദണ്ഡങ്ങളിൽ മാറ്റം വരുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കെ-ടെറ്റിൽ നൽകിയിരുന്ന ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല. കെ-ടെറ്റ് ഇല്ലെങ്കിൽ സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന ആദ്യ ഉത്തരവിലെ വിവാദ പരാമർശം പുതിയ ഉത്തരവിൽ നിന്നും നീക്കം ചെയ്തു.
കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽ.പി, യു.പി നിയമനങ്ങൾക്ക് പരിഗണിക്കും. കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ച ഹൈസ്കൂൾ ഭാഷാദ്ധ്യാപകർ വീണ്ടും കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്ന് പുതിയ ഉത്തരവ് വ്യക്തമാക്കുന്നു. 40,000-ത്തിലധികം അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും നേരിട്ട് ബാധിക്കുന്നതായിരുന്നു ആദ്യത്തെ ഉത്തരവ്.