

തിരുവനന്തപുരം: സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെ നെറ്റ് (NET), എം.ഫിൽ, എം.എഡ്, പിഎച്ച്.ഡി തുടങ്ങിയ ഉയർന്ന യോഗ്യതകളുടെ അടിസ്ഥാനത്തിൽ കെ-ടെറ്റ് ഇല്ലാതെ ജോലിയിൽ പ്രവേശിച്ച അധ്യാപകർ പ്രതിസന്ധിയിലായി.(K-TET has been made mandatory, Job threats for about 5,000 teachers)
നിലവിൽ സർവീസിലുള്ള അധ്യാപകർ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കെ-ടെറ്റ് പരീക്ഷ പാസാകണം. അല്ലാത്തപക്ഷം ജോലിയിൽ നിന്ന് പിരിച്ചുവിടും. വിരമിക്കാൻ അഞ്ച് വർഷത്തിൽ താഴെ മാത്രം സർവീസ് കാലാവധിയുള്ള അധ്യാപകർക്ക് പരീക്ഷയിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.
കെ-ടെറ്റ് യോഗ്യതയില്ലാത്തവർക്ക് ഇനി ഹെഡ്മാസ്റ്റർ സ്ഥാനത്തേക്കോ ഹയർ സെക്കണ്ടറിയിലേക്കോ പ്രമോഷൻ ലഭിക്കില്ല. മുൻപ് ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകിയിരുന്ന ഇളവുകൾ സർക്കാർ പൂർണ്ണമായും റദ്ദാക്കി.
ഉയർന്ന ബിരുദങ്ങൾ ഉണ്ടെങ്കിലും കുട്ടികളുടെ ബോധനശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും അധ്യാപകർക്ക് പ്രത്യേക നൈപുണ്യം ആവശ്യമാണ്. ഇതിനായുള്ള പരീക്ഷയാണ് ടെറ്റ് എന്നും അതിനാൽ സ്കൂൾ അധ്യാപകർക്ക് ഇത് ഒഴിവാക്കാനാവാത്ത യോഗ്യതയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.